ശ്രീലങ്കയുടെ അംഗത്വം റദാക്കി ഐസിസി

ലോകക്രിക്കറ്റിൽനിന്നു ശ്രീലങ്കക്ക് പുറത്തേക്കുള്ള വഴി കാണിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ക്രിക്കറ്റ് നടത്തിപ്പിൽ രാഷ്ട്രീയ ഇടപെടലുകൾ രൂക്ഷമായതിനെത്തുടർന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ(എസ്.എൽ.സി) അംഗത്വം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ റദ്ദാക്കിയത്. വിലക്ക് എന്നുവരെ എന്ന് വ്യക്തമല്ല. എന്നാൽ വിലക്ക് അവസാനിക്കുന്നത് വരെ ശ്രീലങ്കയുടെ പുരുഷ-വനിതാ ടീമുകൾക്ക് രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാനാവില്ല.സർക്കാർ ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് ഐ.സി.സി നടപടി. ഇന്നു ചേർന്ന ബോർഡ് യോഗത്തിലാണ് അടിയന്തരമായി അംഗത്വം റദ്ദാക്കാൻ തീരുമാനമെടുത്തത്. ബോർഡ് പ്രവർത്തനത്തിൽ സർക്കാർ ഇടപെടൽ പാടില്ലെന്ന ചട്ടം ലംഘിച്ചെന്നാണ് ഐ.സി.സി നടപടിക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ആദ്യമായല്ല ശ്രീലങ്കക്ക് ഐ സി സിയുടെ പിടി വീഴുന്നത്. 2015ൽ രാഷ്ട്രീയ ഇടപെടലുകളുടെ പേരിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് താക്കീത് നൽകിയെങ്കിലും വിലക്കേ‍ർപ്പെടുത്തിയില്ല. എന്നാൽ ഇത്തവണ പ്രശ്നം ഗുരുതരം ആണ്. നടന്നുകൊണ്ടിരിക്കുന്ന ഐസിസി ക്രിക്കറ്റ്‌ ലോകകപ്പിൽ ദയനീയ പ്രകടനം പുറത്തെടുത്ത് നാണക്കേടുണ്ടാക്കിയതിനെ തുടർന്നാണ് ശ്രീലങ്കൻ സർക്കാർ ശ്രീലങ്കൻ ക്രിക്കറ്റ്‌ ബോർഡിനെ കഴിഞ്ഞ ദിവസം പുറത്താക്കിയത്. ഇന്ത്യയോട് ഉൾപ്പടെ ദയനീയ തോൽവി ആണ് ശ്രീലങ്ക ഏറ്റുവാങ്ങിയത്. കഴിഞ്ഞ ഏഷ്യ കപ്പിൽ ഫൈനലിൽ എത്തിലെങ്കിലും ശ്രീലങ്കൻ ക്രിക്കറ്റ്‌ ചരിത്രത്തിനുതന്നെ നാണക്കേട് ഉണ്ടാക്കുന്നവിധം ദയനീയ തോൽവിയാണ് അന്ന് ലങ്ക ഇന്ത്യയിൽ നിന്നും ഏറ്റുവാങ്ങിയത്. തുടർന്ന് ലോകകപ്പിലും മോശം പ്രകടനം തുടർക്കഥയായതിനെ തുടർന്നാണ് സർക്കാർ ലങ്കൻ ക്രിക്കറ്റ്‌ ബോർഡിനെ പുറത്താക്കിയത്. എന്നാൽ ക്രിക്കറ്റ് ഭരണം സ്വതന്ത്രമാകണമെന്നും ഒരു തരത്തിലുമുള്ള സർക്കാർ ഇടപെടലുമുണ്ടാകരുതെന്നും ഐ.സി.സി ചട്ടമുണ്ട്. ഇത് ലങ്കൻ ക്രിക്കറ്റ്‌ ബോർഡിന്റെ കാര്യത്തിൽ ലംഘിക്കപ്പെട്ടെന്ന് ഐ.സി.സി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ ചൂണ്ടിക്കാട്ടി. നവംബർ 21ന് ചേരുന്ന ഐസിസിയുടെ ബോർഡ്‌ മീറ്റിംഗിൽ ഇതേതുടർന്നുള്ള കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകാനാണ് സാധ്യത